തേവള്ളിയിലെ പേരാലിൻ മുകളിൽ കയറിയിരുന്നു കാണുന്ന കാഴ്ച ഒരു ശേലാണ് . വിസ്തരിച്ചു കിടക്കുന്ന നെൽ പാടം .ചളിയിൽ ഉഴുതു മറിച്ചു വീറോടെ നിൽക്കുന്ന കാള . കൈയിൽ
വിത്തുമായി പണിക്കാർ . അരിവാളിന്റെ മൂർച്ച അറിഞ്ഞ നെൽപ്പാടങ്ങൾ . ചുവുപ്പു പൊട്ടു തൊട്ടു യാത്ര പറയാൻ വരുന്ന സൂര്യൻ. കിളികളുടെ ആറാട്ടും ബഹളവും. അങ്ങനെ കുറേ
കുറേ ...
ഇത് കൊണ്ടക്കെയാണ് തേവള്ളിയിൽ പോവാൻ ഇത്ര ഇഷ്ടം. നഗരത്തിനു വല്യ ചന്തം ആണെന്ന് ഒട്ടുമിക്ക എല്ലാ ആളുകളും പറയും. നഗരത്തിൽ നിന്നാണെന്നു പറഞ്ഞാൽ, പിന്നെ
ഗ്രാമത്തിൽ വല്യ വിലയാ. അന്യഹ്രഹ ജീവികൾക്കും കിട്ടാത്ത അത്രക്കും ഗമ . പക്ഷെ എനിക്ക് ഗ്രാമത്തോടായിരുന്നു കൂടുതൽ ഇഷ്ടം. കൂട്ടിൽ പെട്ട കിളിയെ ഞാൻ നഗരമായും,
സ്വന്ത്രമാക്കപ്പെട്ട അവളെ ഗ്രാമമായും കണ്ടു.
സ്ക്കൂൾ പൂട്ടിയാൽ തേപ്പളി തറവാട്ടിൽ പോവാൻ വേണ്ടി കാത്തിരിക്കും . തറവാട്ടിൽ ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു. മുത്തശ്ശി ഒരുപാടു കഥകൾ പറഞ്ഞു തരും. എവിടേം
കേൾക്കാത്ത കഥകൾ മുത്തശ്ശിക്കറിയാം. ഈ തവണ വരുമ്പോൾ ഉഗ്രൻ ഒരു കഥ പറഞ്ഞു തരാമെന്നു പറഞ്ഞിരുന്നു മുത്തശ്ശി. ആ ഒരു ജിജ്ഞാസയിൽ ആയിരുന്നു ഞാൻ. അങ്ങനെ ആ ഒരു
സ്കൂൾ അവധിക്കാലത്ത് ഞാൻ തേവള്ളിയിൽ എത്തി. ഇത്തവണ മുത്തശ്ശിയെ കൊണ്ട് മുഴുവൻ കഥയും പറയിപ്പിക്കണം എന്ന് മനസ്സിൽ കരുതി. മുത്തശ്ശിടെ പേരക്കുട്ടി അല്ലെ എന്റെ
'അമ്മ . എന്നിട്ടും എനിക്ക് മുത്തശ്ശി അല്ലാണ്ടെ വേറെ ആരും കഥകൾ പറഞ്ഞു തന്നിട്ടില്ല.
മുത്തശ്ശി എന്നിക്കു തരാൻ നല്ല ഉടുപ്പ് തുന്നി വെച്ചിരുന്നു. "കുളത്തിൽ പോയി കുളിച്ചു അത് ഇട്ടു എന്റെ കുട്ടി വാ. മുത്തശ്ശി നല്ല പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്."
"അപ്പൊ മുത്തശ്ശി !! എനിക്ക് കഥ പറഞ്ഞു തരില്ലേ.."
"എന്റെ കുട്ടിക്ക് മുത്തശ്ശി നല്ല കഥകൽ ഒക്കെ പറഞ്ഞു തരാം. വേഗം പോയി കുളിച്ചു വാ"
ഞാൻ വേഗം പോയി തിരിച്ചു വന്നു.
പായസം ഒഴിച്ച ഒരു ഗ്ലാസ്സുമായി മുത്തശ്ശി വന്നു.
"മുത്തശ്ശി വേഗം കഥ പറഞ്ഞു തന്നാട്ടേ.. "
"ഏതു കഥയാ വേണ്ടേ കുട്ടിക്ക് ". മുത്തശ്ശി ചോദിച്ചു
മുത്തശ്ശിക്ക് പേടി തോന്നിയ കഥ.
ഹഹ.. മുത്തശ്ശി വാ തുറന്നു ചിരിച്ചു. നല്ല രസാ മുത്തശീടെ ചിരി കാണാൻ. കാരണം മുത്തശ്ശിക്ക് പല്ലില്ലാ .
മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി
" എനിക്ക് പണ്ട് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. പാത്തുമായി എന്നായിരുന്നു പേര് . നല്ല ചന്തം ആയിരുന്നു അവളെ കാണാൻ .
നമ്മുടെ കിഴക്കേ തൊടിയില്ലേ മാവു കണ്ടിട്ടിലെ.... ?? അതിരാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു മാങ്ങാ പെറുക്കാൻ പോവും. ചില ദിവസങ്ങളിൽ മടി പിടിച്ചു മുത്തശ്ശി പോവാറില്ല.
മാങ്ങാ പെറുക്കാൻ നേരത്തെ പോണം, അല്ലെങ്കിൽ ഒന്നും കിട്ടില്ല . കുറച്ചു നേരം വൈകിയാൽ മാങ്ങാ വേറെ ആരെങ്കിലും കൊണ്ടുപോവും. നമ്മടെ കുഞ്ഞപ്പൻ ആശാരി, പ്രാന്തൻ കുഞ്ഞന്റെ മകൻ അങ്ങനെ കുറെ പേർ വരും . ഇവർ വരണത്തിനു മുൻപ് തന്നെ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തും.
ഞാൻ പോവാത്ത ദിവസങ്ങളിൽ പാത്തുമായി ഒറ്റക്കു പോവും. പിന്നെ രാവിലെ തൊടിയിലെ പേരാലിന്റെ കീഴിലിരുന്നു ഞങ്ങൾ മാങ്ങാ അകത്താക്കും.
നിനച്ചിരിക്കാതെ അവൾക്കു എന്തോ ഒരു അസുഖം പിടിപെട്ടു . അന്നത്തെ കാലത്തു ചികിത്സ എല്ലാം വീട്ടിൽ തന്നെയാ. ദീനം കലശലയാൽ നാട്ടുവൈദ്യന്റെ അടുത്തു
കൊണ്ടുപോവും, അതാ പതിവ്. നാട്ടുവൈദ്യൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അസുഖം എന്താണെന്നു കണ്ടുപിടിക്കാൻ പറ്റിയില്ല.
അവൾക്കു എല്ലാറ്റിനോടും പേടി തോന്നി തുടങ്ങി. ഒരു തരം ബാധ കയറിയത് പോലെയായി അവളുടെ പെരുമാറ്റം . കുട്ടികളായ ഞങ്ങളെ ഒന്നും പുറത്തിറങ്ങാൻ വീട്ടുകാർ സമ്മതിച്ചില്ല.
അധികം വൈകാതെ അവളങ്ങു പോയി.
കുറെ കാലം എല്ലാവര്ക്കും വല്യ ദുഃഖം ആയിരുന്നു. നാട്ടുകാർ ചിലർ പറഞ്ഞു " പോയത് നന്നായി. ഇനി കുട്ടികളെ ഒക്കെ പുറത്തെക്ക് അയക്കാലോ .." പക്ഷെ അവളെ പെട്ടന്ന് മറക്കാൻ എനിക്ക് ആയില്ല.
" മുത്തശ്ശി എന്ത് കാരണ അങ്ങനെ പേടിവന്നേ .. .." ഞാൻ ചോദിച്ചു.
പണ്ട് മുതൽക്കേ ഇവിടെ ഒരു വിശ്വാസം ഉണ്ട് . അങ്ങ് വടക്കേലെ അമ്പലത്തിൽ നിന്നു പടിഞ്ഞാറോട്ടു ബ്രഹ്മരക്ഷസിന്റെ ഒരു പോക്കുണ്ടെന്നു ..
പാത്തുമ്മായിക്ക് അസുഖം വന്നപ്പോ എല്ലാരും പറഞ്ഞു പരത്തി, ബ്രഹ്മരക്ഷസ് ദേഹത്ത് കയറി കൂടിയതാണെന്നു. അതുകൊണ്ടു അവളുടെ കൂടെ കളിക്കാൻ പിന്നീട് ഒരിക്കലും വീട്ടുകാർ ഞങ്ങളെ വിട്ടില്ല .
" എന്താ ഈ ബ്രഹ്മരക്ഷസ്സ് മുത്തശ്ശി .. ഒറ്റ അവർത്തിയിൽ ഞാൻ ചോദിച്ചു "
ദുർമ്മരണപ്പെട്ട ബ്രാഹ്മണനായ വ്യകതിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസായി മാറുന്നത് എന്നാണ് ഐതിഹ്യം. രക്ഷസ് എന്നാൽ രക്തം കുടിക്കുന്ന പിശാച് എന്നർത്ഥം.
മുത്തശ്ശി കണ്ടിട്ടുണ്ടോ ?
ഇല്ല മോനെ ..മുത്തശ്ശി കണ്ടിട്ടില്ല.. പക്ഷെ രക്ഷസിന്റെ ശബ്ദം കേട്ടിട്ടുണ്ട്. തൊണ്ട കീറിപറക്കുന്ന പോലെയാ അലർച്ച. മനുഷ്യനായി ജനിച്ചവന് അങ്ങനെ അലറാൻ പറ്റില്ല .
പണ്ട് ഗുമസ്തൻ നാരായണൻ രാത്രി ഒരു സിനിമക്ക് പോയി. സിനിമ കണ്ടു തിരിച്ചു വന്നു കോലായിൽ കയറുമ്പോ നാരായൺ ഒരു ഭയങ്കര നിലവിളി കേട്ടു. ധൈര്യശാലിയായ നാരായൺ
പോലും പേടിച്ചു. നാരായണൻ ഓടി വന്ന് നമ്മടെ വീടിന്റെ കതക് മുട്ടി. പിന്നീട് കുറെ കാലം അകത്തളത്തിൽ തന്നെ ആയിരുന്നു കിടപ്പ്. ബ്രഹ്മരക്ഷസിനു ബ്രാഹ്മണന്റെയും രാക്ഷസിന്റെയും ഗുണം ഉണ്ടെന്നാ പറയപെടുന്നേ..
കോട്ടയം ജില്ലയിൽ തിരുനക്കര എന്നൊരു ശിവ ക്ഷേത്രം ഉണ്ട്. അവിടത്തെ ബ്രഹ്മരാക്ഷസിന്റെ പ്രീതിഷ്ടക്കു പിന്നിൽ ഒരു കഥയുണ്ട്. നാട് ഭരിച്ചിരുന്ന രാജാവിന്റെ ഉറ്റ സുഹൃത്തിനെ കാണാൻ നല്ല ഭംഗി ആയിരുന്നു . ആ ഭംഗിയിൽ രാജ്ഞി ആകൃഷ്ടയായി. അതറിഞ്ഞ രാജാവ് അയാളെ കൊല്ലാൻ ഭടൻമാരോട് നിർദേശിച്ചു. പക്ഷെ അയാൾക്കു പകരം അവർ വകവരുത്തിയത് ഒരു അമ്പലത്തിലെ കീഴ്ശാന്തിയെ ആയിരുന്നു. അയാളുടെ മരണത്തിൽ ദുഖിതയായ അയാളുടെ ഭാര്യാ ഒരു ഉഗ്ര രൂപിയായ ബ്രഹ്മരാക്ഷസായി എല്ലാരേം ശല്യം ചെയ്യാൻ തുടങ്ങി. പ്രതിവിധിയായി രാജാവ് അവിടെ ഒരു പ്രീതിഷ്ഠ ഉണ്ടാക്കി.
ഷൊർണുരിനു അടുത്തു അകത്തേക്കുന്നത് മന എന്ന ഒരു മന ഉണ്ട്. അവിടെ എല്ലാരും ബ്രഹ്മരക്ഷസ്സിനു വഴിപാട് നടത്തി വരുന്നു.
മുത്തശ്ശി പിന്നെ എന്ത് ഉണ്ടായി . ഞാൻ ചോദിച്ചു.
മാങ്ങയോടുള്ള ഞങ്ങൾടെ പ്രിയം മാറിയില്ല. വീണ്ടും ഞങ്ങൾ രാവിലെ എഴുനേറ്റു മാങ്ങാ പെറുക്കാൻ പോയി തുടങ്ങി. ഒരിക്കൽ പതിവ് പോലെ കാലത്തു എഴുനേറ്റു ഞാൻ മാങ്ങാ പെറുക്കാൻ ഇറങ്ങി. പുറത്തു നല്ല തണുപ്പായിരുന്നു. ഒരുപാടു മാങ്ങാ അവിടേം ഇവിടേം ആയി ചിതറി കിടക്കുണ്ടായിരുന്നു. മുത്തശ്ശി അതെല്ലാം പെറുക്കി കൊട്ടയിലാക്കി. പോവാൻ നേരം മുത്തശ്ശി പിറകിൽ നിന്നൊരു വിളി കേട്ടു. " കല്യാണി കുട്ടി, മാങ്ങാ പെറുക്കാൻ വന്നതാണോ . വാ എന്റെ അടുത്തും ഉണ്ട് കുറെ. "
മുത്തശ്ശി തിരിഞ്ഞു നോക്കി, അപ്പൊ മാവിൻകൊമ്പിലിരുന്നു ഒരു മഞ്ഞ പാട്ടുപാവാട ഉടുത്തു അങ്ങനെ കാലാട്ടി കൊണ്ടിരിക്കാണ് അവൾ.
അയ്യോ !!. എന്നിട്ട് ...
മുത്തശ്ശിക്ക് അപ്പൊ അവളുടെ അടുത്തോട്ടു ചെല്ലാനാ തോന്നിയെ. അവള് ജീവിച്ചിരിപ്പില്ലെന്നു പോലും മറന്നു പോയി. ഞാൻ അടുത്ത് ചെന്നു.
"കല്യാണി കുട്ടിക്ക് മാങ്ങാ വേണോ" പാത്തുമായി ചോദിച്ചു.
ഞങ്ങൾ ഒരു മാങ്ങാ എടുത്തു കഴിക്കാൻ തുടങ്ങി .
മുത്തശ്ശി ഭയങ്കരി ആണല്ലോ ..ഞാൻ ഒക്കെ ആയിരുന്നേൽ അപ്പൊ തന്നെ ബോധം പോയേനെ ..
മുത്തശ്ശി.. പ്രേതത്തിന്റെ പല്ല് കണ്ടോ ..??
"പല്ലോ? .. അത് പല്ലല .. അതിനെ ദംഷ്ട്ര എന്ന് പറയും . ചോര ഊറ്റിക്കുടിക്കുന്ന ദംഷ്ട്ര"... മുത്തശ്ശി പറഞ്ഞു.
അപ്പൊ മുത്തശ്ശിയെ എന്താ അത് ചെയ്തേ ?
പാത്തുമായി ദംഷ്ട്ര ഒന്നും പുറത്തെടുത്തില്ല. അല്ലെങ്കിലും അങ്ങനെ ഒന്നും ഇല്ലെന്നേ . മനുഷ്യനറെ കാഴ്ചപ്പാടല്ലേ എല്ലാം.
യക്ഷി ചോര കുടിക്കുവോ ?
മുത്തശ്ശി ഒന്നു ചിരിച്ചു.
ഇന്നത്തെ മനുഷ്യൻ ചിലപ്പോ ചോര കുടിക്കുമായിരിക്കും. യക്ഷിയൊക്കെ അവരെക്കാളും നല്ലതാണ്.
സ്നേഹിച്ചു കൊതി തീരാത്ത, ജീവിച്ചു മതിയാവാത്ത ആത്മാക്കൾ . അവരുടെയും നമ്മളുടേയും ലോകം . മനുഷ്യത്വം എന്നതിനേക്കാൾ മുത്തശ്ശിക്കിപ്പോ പറയാൻ ഇഷ്ട്ടം യക്ഷിത്വം
എന്നാണ്. അങ്ങനെ ഒരു വാക്ക് ഉണ്ടോ ആവോ ..?
മുത്തശ്ശി.. പിന്നെ ?? ഞാൻ ചോദിച്ചു.
അവൾ എന്നോട് നാളേം വരണം എന്ന് പറഞ്ഞു . ഞാൻ പതിയെ വീട്ടിലോട്ടു നടന്നു.
"കല്യാണി കുട്ടി .. നോക്കി നടക്കു.. അവിടെ നിറയെ കുപ്പിച്ചില്ലാ ". അവൾ ഓർമിപ്പിച്ചു .
ഞാൻ നടന്നു ഇല്ലത്ത് എത്തി. സമയം നോക്കിയപ്പോ 2 മണി . പിറ്റേന്നു എഴുന്നേറ്റപ്പോൾ പൊളുന്ന പനി .
കൊട്ടയിൽ മാങ്ങാ കണ്ടപ്പോ വീട്ടുകാർ ഊഹിച്ചു .. എന്തോ കണ്ടു പേടിച്ചതാണെന്നു. പക്ഷെ പേടിച്ചതൊന്നും അല്ലാട്ടൊ . ഉടനെ തന്നെ മന്ത്രവാദിയെ വിളിച്ചു വരുത്തി.
അവര് കളം വരച്ചു, പിന്നെ പാട്ടും മന്ത്രം ചൊല്ലലും ഒക്കെ. ഈ സമയം ഒക്കെ എന്നോട് ഒപ്പം പത്തുമായിയും ഉണ്ടായിരുന്നു. അവൾക്കു ഇവിടെ നിന്ന് പോവാൻ ഇഷ്ടം ഇല്ലായിരുന്നു . എന്നിട്ടും അവര് എന്തൊക്കെയോ ചെയ്തു അവളെ ഇവിടെ നിന്ന് പറഞ്ഞു അയച്ചു . പിന്നീട് മുത്തശ്ശി അവളെ കണ്ടിട്ടില്ല .
അവര് അവളെ പേരാലിന്റെ മുകളിൽ ഒരു ആണി അടിച്ചു ആവാഹിച്ചു .
"മുത്തശ്ശി .. എനിക്ക് പേടി ആവുന്നു. ഇന്ന് ഞാൻ മുത്തശ്ശീടെ ഒപ്പാ കിടക്കണേ..."
പേടിക്കണ്ട എന്റെ കുട്ടി..
മുത്തശ്ശി ഒരു മന്ത്രം പറഞ്ഞു തരാം. അത് ജപിച്ചു കിടന്നാൽ മതി. ഒന്നും വരില്ല .
അർജുനൻ ഫൽഗുണൻ പാർഥൻ വിജയനും
വിശ്രുതമായ പേർ പിന്നെ കിരീടിയും
ശ്വേതവാഹനൻ ധനഞ്ജയൻ ജിഷ്ണുവും
ഭീതിഹരം സവ്യസാചി ഭീഭൽസുവും
പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ
നിത്യ ഭയങ്ങൾ അകന്നുപോം നിശ്ചയം
ശുഭം
