കാലം തെറ്റിയെത്തിയ അതിഥി
ഓരോ കർക്കിടകത്തിലും കനത്ത മഴ പെയ്യുമ്പോൾ എനിക്കയാളെ ഓർമ്മവരും. ഓർമ്മകളുടെ ചില്ലയിൽ വന്ന് കൊത്തിയിരിക്കുന്ന ആ മഴപ്പക്ഷിയെ ഞാനാദ്യമായി കാണുന്നത് ഏതാണ്ട് പത്തു വർഷങ്ങൾക്കു മുമ്പാണ്.
അന്ന് വയനാട്ടിലെ ചുരം പാതയിൽ അസാധാരണമായ വിധം മഞ്ഞ് വീഴുന്നുണ്ടായിരുന്നു. ഒപ്പം നിർത്താതെയുള്ള നൂൽമഴയും. കൊടും തണുപ്പും മഞ്ഞും കാരണം ലക്കിടിയിലെ ചെറിയ ബസ് സ്റ്റാൻഡിൽ വണ്ടികളൊന്നും വരുന്നില്ല. എനിക്ക് കോഴിക്കോട്ടേക്ക് പോകണമായിരുന്നു. അവസാന ബസ്സും പോയിക്കഴിഞ്ഞു എന്ന് അവിടുത്തെ കടക്കാരൻ പറഞ്ഞപ്പോൾ എപ്പൊഴോ വരാനിരിക്കുന്ന ഏതെങ്കിലും ലോറി പ്രതീക്ഷിച്ചു നിൽക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
സ്റ്റാൻഡ് വിജനമായിരുന്നു. തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ഞാൻ അവിടുത്തെ പഴകിയ വെയിറ്റിംഗ് ഷെഡിൽ അഭയം പ്രാപിച്ചു. സിമന്റ് ബെഞ്ചിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.
മുഷിഞ്ഞ ഒരു ഓവർകോട്ട് അയാൾ ധരിച്ചിരുന്നു. കൈകൾ തണുത്തു വിറയ്ക്കുന്നുണ്ടെങ്കിലും ഒരു പഴയ പുകയിലപ്പൊതിയിൽ നിന്നും പുകയിലയെടുത്ത് അയാൾ കൂർമ്മതയോടെ സിഗരറ്റ് തെറുക്കുന്നുണ്ടായിരുന്നു. ഞാൻ ബെഞ്ചിന്റെ ഒരറ്റത്തിരുന്നു. അയാൾ എന്നെയൊന്ന് നോക്കി. ആ നോട്ടത്തിൽ എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു; ഒരുതരം ആഴമേറിയ ശൂന്യത. അമ്പതിനോടടുത്ത് പ്രായം തോന്നും. നരച്ച താടി അലസമായി വളർന്നിരുന്നു. അയാളുടെ കണ്ണുകളിലെ തീക്ഷ്ണത എന്നിൽ അല്പം അസ്വസ്ഥതയുണ്ടാക്കി. ഞാൻ വെറുതെ ഫോണെടുത്ത് സമയം നോക്കുന്നതായി അഭിനയിച്ചു.
തെറുത്ത സിഗരറ്റ് കത്തിക്കാനായി അയാൾ പുറത്തെ മഴയിലേക്കിറങ്ങി. കുറെക്കഴിഞ്ഞ് തിരികെ വന്ന് പഴയ സ്ഥാനത്ത് തന്നെ ഇരുന്നു. പുറത്ത് മഴയുടെയും മഞ്ഞിന്റെയും ഇരമ്പൽ ഞങ്ങളുടെ ഇടയിലെ നിശ്ശബ്ദതയെ കൂടുതൽ ഭാരമുള്ളതാക്കി. എവിടെയോ ഒരു തവളയുടെ കരച്ചിൽ കേൾക്കാമായിരുന്നു.
“ഒരുപാട് നേരമായി നിൽക്കുന്നുണ്ടോ?” പെട്ടെന്ന്, ഒരു പഴയ റേഡിയോയിൽ നിന്നുള്ളതുപോലെയുള്ള ഖരമായ ശബ്ദത്തിൽ അയാൾ ചോദിച്ചു.
“അതെ.. കോഴിക്കോട്ടേക്ക് ഒരു വണ്ടി കാത്തുനിൽക്കുകയാണ്. താങ്കളോ?”
“മീനങ്ങാടിയിലേക്ക്..”
വീണ്ടും നിശ്ശബ്ദത. അയാളുടെ ഓരോ ചലനവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എനിക്ക് ഈ കർക്കിടകമഴ ഇഷ്ടമല്ല..“ അയാളിനി ഒരല്പം വിചിത്രമായി സംസാരിച്ചു.
“അതെന്താ..? എല്ലാവർക്കും മഴയിഷ്ടമല്ലേ?“
“ഈ മഴ പെയ്യുന്ന ഒരു രാത്രിയിലാണ് എനിക്ക് എന്നെ നഷ്ടമായത്…”
“എന്നെ നഷ്ടമായതോ?“ എനിക്ക് മനസ്സിലായില്ല.
“അതെ.. കാലത്തിന്റെ പിശാചുമായി ഞാനന്നൊരു പകിടക്കളി കളിച്ചു…”
അയാൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല. ഭ്രാന്താണോ എന്ന് സംശയിച്ചു.
അയാൾ തുടർന്നു: “അന്ന് എനിക്ക് ഇരുപതു വയസ്സ് പ്രായം. ഇതുപോലെ മഴപെയ്യുന്ന ഒരു രാത്രിയിൽ അയാൾ എന്റെയടുത്ത് വന്നു. അസാധാരണമായ ഉയരം. ഒരു പഴയ കറുത്ത കുടയുമായാണ് അയാൾ വന്നത്. എന്നെ ഒരു പകിടക്കളിക്ക് ക്ഷണിച്ചു. തോൽക്കുന്നയാൾ തനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് നൽകണം എന്നതായിരുന്നു വ്യവസ്ഥ. കുറെ നേരം ഞ കളിച്ചു. അവസാനം ഞാൻ തോറ്റു. സമ്മാനമായി എന്റെ കാലം അയാൾ എടുത്തു എന്ന് പറഞ്ഞു…”
“കാലമോ?“ എനിക്ക് ആകാംക്ഷയായി.
“എന്നിട്ടയാൾ എങ്ങോട്ടേക്കോ പോയി. പിന്നീട് അയാളെ ഞാൻ പല സ്ഥലങ്ങളിലും വച്ചു കണ്ടിരിക്കുന്നു. പലപ്പോഴും എന്നെ വീണ്ടും കളിക്കാനായി ക്ഷണിക്കും.. പക്ഷേ ഞാനൊരിക്കലും സമ്മതിച്ചിട്ടില്ല.”
“അതെന്താ?”
“ഇനി കളിച്ചാൽ തോൽക്കാൻ എന്റെ ജീവൻ മാത്രമേ ബാക്കിയുള്ളൂ.”
എനിക്കയാൾ പറഞ്ഞത് തികച്ചും അവിശ്വസനീയമായി തോന്നി. മഞ്ഞു പെയ്യുന്ന ആ വിജനമായ സ്ഥലത്ത് ഞാനും ഈ വിചിത്ര മനുഷ്യനും മാത്രമേയുള്ളു എന്ന സത്യം എന്നിൽ ഭയമുണ്ടാക്കി. കുട്ടിക്കാലത്ത് കേട്ട ഐതിഹ്യങ്ങളിലെ യക്ഷികളും മാടന്മാരും എന്റെ മനസ്സിലൂടെ കടന്നുപോയി.
“എനിക്ക് ഇത്തരം കഥകളിൽ വിശ്വാസമില്ല..” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു.
അയാൾ ഒന്ന് ചിരിച്ചു. വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു.
“നിന്നെപ്പോലെ തന്നെയാണ് ഞാനും കരുതിയിരുന്നത്. എന്നാൽ ഇന്നു ഞാൻ അങ്ങിനെയല്ല. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. ആ കാലപ്പിശാച് എല്ലാ സ്ഥലത്തും ഉണ്ട്. ഇന്ന് ലോകം മുഴുവൻ അവൻ കീഴടക്കി. നോക്കൂ, എല്ലാവരും അവനുവേണ്ടിയല്ലേ ഓടുന്നത്..!”
അയാൾ എന്നെ സൂക്ഷിച്ചു നോക്കി.
“നിനക്ക് എന്നെ വിശ്വാസം വരുന്നില്ല. നീ ഈ പുതിയ കാലത്തെ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്ന ആളാണോ?”
“അതെ.”
“എന്നാൽ നീയും അവന്റെ അടിമയാണ്..”
“എന്താണ് താങ്കൾ പറയുന്നത്..?”
“ഇന്റർനെറ്റിൽ പോകാൻ നീ www എന്ന് ചേർത്തല്ലേ തുടങ്ങുന്നത്?”
“അതെ..”
“എന്നാൽ കേട്ടോളൂ.. ഹീബ്രു ഭാഷയിൽ 'w' (വൗ) എന്ന അക്ഷരത്തിന്റെ വില ആറ് ആണ്. അപ്പോൾ മൂന്നു 'w' ചേരുമ്പോൾ അത് 666 എന്ന സംഖ്യയാകും. പിശാചിന്റെ നമ്പർ..! ആ നമ്പർ ഇന്ന് എല്ലാവരെയും ഭരിക്കുന്നു..!”
എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. അയാളുടെ വാക്കുകളിലെ ഗൗരവം എന്നെ നിശബ്ദനാക്കി.
അയാൾ തുടർന്നു: “ഈ നെറ്റ് ഉപയോഗം കുറയ്ക്കൂ. അവനിൽ നിന്ന് രക്ഷപ്പെടാൻ അതാണു വഴി.”
മഴയുടെ ശക്തി കൂടി. ദൂരെ നിന്നും അയാൾക്കു പോകുവാനുള്ള ലോറിയുടെ വെളിച്ചം കണ്ടു.
“ഞാൻ പോകുന്നു.” അയാൾ എഴുന്നേറ്റു. “ഞാൻ പറഞ്ഞത് നീ വിശ്വസിക്കില്ലെന്നറിയാം. പക്ഷേ അതു വിശ്വസിക്കുക. ചിലപ്പോൾ അവൻ ഉടനേ ഒരടയാളം കാണിച്ചേക്കാം. ശരി.. ഞാൻ പോകുന്നു..”
അയാൾ ലോറിയിൽ കയറിപ്പോകുന്നത് ഞാൻ നോക്കിയിരുന്നു. വളരെ വിചിത്രനായ മനുഷ്യൻ. അയാളു പോയിക്കഴിഞ്ഞപ്പോൾ എങ്ങിനെയെങ്കിലും ഒരു വണ്ടി വന്നിരുന്നെങ്കിലെന്നായി എന്റെ ചിന്ത. ഒടുവിൽ ഒരു ബസ് ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷനിൽ എത്തി. ഞാൻ എഴുന്നേറ്റു. അപ്രതീക്ഷിതമായി അവിടെയുള്ള ചെറിയ കടയിലെ നിലച്ച ക്ലോക്കിൽ എന്റെ നോട്ടം ഉടക്കി. പെൻഡുലം അനങ്ങുന്നില്ല.
അതിലെ സൂചികൾ കൃത്യം ആറുമണി..ആറു മിനുട്ട്..ആറു സെക്കന്റ് കാണിച്ചു നിൽക്കുന്നു!
എന്റെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു.
“ചിലപ്പോൾ അവൻ ഉടനേ ഒരടയാളം കാണിച്ചേക്കാം…”
ആ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി. ഞാൻ വേഗം ബസ്സിലേക്ക് ഓടിക്കയറി.