എന്റെ യക്ഷിപ്പെണ്ണിന് short stories





എന്റെ യക്ഷിപ്പെണ്ണിന്
യക്ഷിയെ പോലൊരു പെണ്ണ്!
കറുത്തിരുണ്ട് പനങ്കുല പോലെ മുട്ടോളം മുടി...
മഷിയെഴുതിയ വിടർന്ന മിഴികൾ..
വടിവൊത്ത ഉടൽ...
പണ്ട് കേട്ട കഥകളിലെ സുന്ദരിയായ യക്ഷിയെ വരച്ച് വച്ചത് പോലെ ..
'നീ എന്താ ഇപ്പൊ ആലോചിച്ചതെന്ന് പറയട്ടെ?' വായും പൊളിച്ച് അവളെ നോക്കി നിന്ന ആൽബിന്റെ തോളത്ത് ഒരടി കൊടുത്തു .
'പറ..' അവൻ പുച്ഛത്തിൽ എന്നെ നോക്കി .
'ഈ മൊതലിനെ ഇന്ന് രാത്രി കിട്ടിയെങ്കിൽ .. എന്നല്ലേ?'' ആൽബി ഒന്നു നടുങ്ങി .
'നിനക്കെങ്ങനെ മനസ്സിലായി ?' അവൻ വീണ്ടും വാപൊളിച്ചു.
'യക്ഷിയെ പോലെയുണ്ട്.. ഹൌ ..എന്താ സ്ട്രക്ചർ! പക്ഷേങ്കി പെട്ടെന്ന് അവൾ കഴുത്തിൽ കടിച്ച് കുടഞ്ഞ് ചോര കുടിച്ചാലോ?' അവന്റെ ചോദ്യം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു .
'എങ്കിൽ അതാകും രതിമൂർച്ചയോട് കൂടിയ ഏറ്റവും മനോഹരമായ മരണം..' യക്ഷിപ്പെണ്ണ് പോയ വഴിയേ ഞാൻ നടന്നു . അവളുടെ പാദങ്ങൾ മണ്ണിൽ പതിയുന്നുണ്ടായിരുന്നില്ല!
--------------------------------------
'സുമതിയമ്മാ...' അമ്മയെ പേരെടുത്തുവിളിച്ചു കൊണ്ട് എന്നെത്തെയും പോലെ പാതിരാത്രി വീട്ടിൽ ചെന്നു കയറി.
ലക്ഷണം കണ്ടിട്ട് അമ്മ ഉറങ്ങിയ മട്ടാണ്. ജനൽപാളി തുറന്ന് ഉള്ളിലേക്ക് കയ്യിട്ടുനോക്കി. താക്കോൽ കയ്യിൽ തടഞ്ഞു .
വാതിൽ തുറന്ന് അമ്മയുടെ മുറിയിലേക്ക് ഒന്നെത്തി നോക്കി . സുഖ ഉറക്കം .. ഉറങ്ങിക്കോട്ടെ. സുമതീ ഉം..മ്മ ട്ടോ...
അന്തരീക്ഷത്തിലൂടെ അമ്മക്ക് ഒരുമ്മ കൊടുത്ത് ഞാൻ എന്റെ മുറിയിലേക്ക് നടന്നു .
കുടമുല്ല പൂക്കളുടെ സൌരഭം പൊടുന്നനെ എന്നെ പൊതിഞ്ഞു.
അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു .
ദിവസങ്ങൾക്കുമുൻപ് കരിമ്പാറക്കാവിൽ വച്ച് ഒരു പെണ്ണിനെ കണ്ട നാൾ മുതൽ ഒപ്പം കൂടിയതാണ് ഈ ഗന്ധം .
ഗന്ധം മാത്രമല്ല ,ചിലപ്പോൾ അവളുടെ സാന്നിദ്ധ്യം പോലും വല്ലാതെ അനുഭവപ്പെടുന്നുണ്ട്. കൂട്ടുകാരോട് പറഞ്ഞാൽ എന്റെ നിരവധി ഭ്രാന്തുകളിലൊന്
നായി അവർ അതും പുച്ഛിച്ച് തള്ളും എന്നറിയാം.
അതുകൊണ്ടുതന്നെ ആരോടും പറയാതെ എന്റെ മാത്രം സ്വകാര്യ സന്തോഷമായി ആ അദൃശ്യ സാന്നിദ്ധ്യത്തെ ഇഷ്ടപ്പെട്ടുതുടങ്ങുകയാണിപ്പോൾ.
ലൈറ്റിട്ടപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് മുന്നിലൂടെ ഒരു നിഴൽ രൂപം പാഞ്ഞു പോയി .
'ഓഹ്! പേടിപ്പിച്ചല്ലോടീ!' ഞാൻ അന്തരീക്ഷത്തിലേക്ക് ഒരു ശാസന വലിച്ചെറിഞ്ഞ് ഷർട്ടിന്റെ കുടുക്കുകളഴിച്ചു. പിന്നിൽ ഒരു കുസൃതിച്ചിരി.
ഞാൻ കൊളുത്തിൽ നിന്ന് ലുങ്കി എടുത്തു കൊണ്ട് തിരിഞ്ഞു .
'ഇവിടെ നിന്ന് കൊഞ്ചാതെ നീയൊന്നു പോയേ... ഞാൻ ഡ്രസ്സ് മാറട്ടെ..'
വീണ്ടും ചിരി. ചിലങ്ക കിലുങ്ങും പോലെ...
ജാലകം വഴി വന്ന കാറ്റിൽ മുല്ലപ്പൂ മണക്കുന്ന മുടിയിഴകൾ എന്റെ മുഖത്തേക്ക് പറന്നു വീഴുന്നു. കാതോരം നനുത്ത നിശ്വാസം. എനിക്ക് കുളിര് കോരി. രോമങ്ങൾ എഴുന്നു.
'പറഞ്ഞാൽ കേൾക്കില്ല അല്ലേ ?' ഞാൻ പരിഭവത്തോടെ ജീൻസിന് മുകളിൽ ലുങ്കി ചുറ്റി വസ്ത്രം മാറി ഹാളിലേക്ക് നടന്നു.
മേശപ്പുറത്ത് അടച്ചു വച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി . ചോറ്, കപ്പ,മീൻകറി.
എനിക്ക് പെട്ടെന്നൊരു കൊതി തോന്നി .
ഞാൻ ചോറുപാത്രവുമെടുത്ത് അടുക്കളയിലേക്ക് നടന്നു .
ഒരു വട്ടപ്പാത്രത്തിലേക്ക് ചോറ് തട്ടി അതിലേക്ക് കുറച്ച് വെള്ളമൊഴിച്ചു. അടച്ചു വച്ചിരുന്ന തൈര് അതിനു മീതേ കമിഴ്ത്തി. കുറച്ച് കപ്പയും രണ്ട് കാന്താരി മുളകും മാങ്ങ അച്ചാറും അല്പ്പം ഉപ്പും ചേർത്ത് നന്നായി ഞെരടി കൊണ്ട് ഹാളിലേക്ക് ചെന്നു . ടിവി ഓൺ ചെയ്ത് പാത്രവുമായി സെറ്റിയിൽ ചമ്രം പടിഞ്ഞിരുന്നു. പഴങ്കഞ്ഞി കൈ കൊണ്ട് വാരി കുടിക്കാൻ തുടങ്ങി .
കാതോരം വീണ്ടും ചിരി.
'ഇതെന്താ പശു കാടി കുടിക്കുന്നോ?' നനുത്ത പരിഹാസം..
'പശുവല്ലെടി കാള...!' ഞാൻ ചിറി കോട്ടിക്കൊണ്ട് വാർത്താചാനൽ ഞെക്കി.
'പോത്ത്..!' പിന്നിലൂടെ ചെവിയോരം വന്ന നിഴൽരൂപം പൊട്ടിച്ചിരിച്ചു . എന്റെ കുറ്റിത്താടി വളർന്ന കവിളിൽ പനിനീർപ്പൂപോലൊരു കവിൾത്തടം വന്നുരസി. ഒരു നിമിഷം ഞാൻ ധൃതംഗപുളകിതനായിപ്പോയി. കയ്യിലിരുന്ന പാത്രം ചരിഞ്ഞ് കഞ്ഞി നിലത്തേയ്ക്ക് തുളുമ്പി.
'അസത്ത്! ഒന്ന് ശല്യപ്പെടുത്താതെ പോണുണ്ടോ??' ദേഷ്യം വന്നത് പെട്ടെന്നാണ്.
നിശബ്ദത...
ഞാൻ വാർത്തയിലേക്ക് കണ്ണുനട്ടു. ആഹാരം കഴിച്ചു കഴിയുന്നത് വരെ പിന്നെ മറ്റൊന്നും ശ്രദ്ധിച്ചില്ല .
കൈകഴുകി ടിവിയും ഓഫ് ചെയ്ത് ഞാൻ റൂമിലേക്ക് നടന്നു.
എന്റെ എഴുത്തുമേശയിലെ ചിതറിക്കിടന്ന വെള്ളക്കടലാസിൽ ഇന്നലെ വരച്ചു തീർത്ത ആ യക്ഷിപ്പെണ്ണിന്റെ മുഖത്ത് പരിഭവമാണ്.
ഞാൻ കസേരയില് ചാരി കണ്ണടച്ചിരുന്നു.
'എന്റെ യക്ഷിക്കുട്ടീ..' ആത്മാവ് തൊട്ടാണ് വിളിച്ചത്.
മുടിയിലൂടെ തഴുകുന്ന നീണ്ടവിരലുകളുടെ സ്പർശം..
'ഹരീ...' കാതോരം ആ നനുത്ത സ്വരം..
കുടമുല്ലപ്പൂക്കൾ ഒന്നിച്ച് വിടർന്നത് പോലെ സൌരഭം മുറിയിലാകെ വ്യാപിച്ചു.'നീയെന്താ എന്റെ മുന്നിൽ വരാത്ത്?' കണ്ണുതുറക്കാതെ ഞാൻ ചോദിച്ചു .
'ഹരി പേടിയ്ക്കും..' അവളെന്റെ കാതോരം ചുണ്ടുരസി.
എനിക്ക് കുളിർന്നു.
'അത്രയ്ക്ക് ഭീകരരൂപമാണോ?' ഞാൻ പരിഹസിച്ചു.
'അതെ.ഹരി കരുതുന്നപോലെ വിശ്വസുന്ദരികളല്ല യക്ഷികൾ..'
'പിന്നെ? മലമ്പുഴ യക്ഷിയെ പോലെ കറുത്തിരുണ്ട്.. ഉന്തിയ കോമ്പല്ലുകളും തുറിച്ച മുലക്കണ്ണുകളും ചോരയിറ്റ് വീഴുന്ന നാവുമൊക്കെയുള്ള നഗ്നസ്വരൂപമാണെന്നാണോ?' ഞാൻ പൊട്ടിച്ചിരിച്ചു .
തലയിൽ തലോടിക്കൊണ്ടിരുന്ന കൈ ഒരു നിമിഷം നിശ്ചലമായി.
ഞാൻ ആ കൈപിടിച്ച് ബലമായി അവളെ എന്റെ നെഞ്ചിലേയ്ക്ക് വലിച്ചിട്ടു.
പൂക്കുല പോലെ ഒരു പെണ്ണ് എന്റെ മാറിലേക്ക് മുഖം തല്ലി വീണു .
ചിതറിക്കിടക്കുന്ന കറുത്ത വാർമുടിയിൽ ഞാൻ അരുമയോടെ തലോടി.
ഒന്നു കുറുകി ഒരു പൂച്ചയെ പോലെ അവളെന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു.
ഞാൻ മുടി മെല്ലെ ഒതുക്കി നോക്കി .
'ഉം..? എന്താ നോക്കുന്നെ?' ഒന്നുകൂടി അവൾ മുഖം പൂഴ്ത്തി കൊണ്ട് ചോദിച്ചു .
'യക്ഷിയുടെ പിൻഭാഗം പൊള്ളയാണെന്ന് കേട്ടിട്ടുണ്ട് . ശരിയാണോ എന്ന് നോക്കിയതാണ്..'
പെട്ടന്ന് അവൾ മുഖമുയർത്തി തീക്ഷ്ണമായൊരു നോട്ടം നോക്കി . സർപ്പസൌന്ദര്യം!!
കരിമ്പാറക്കാവിന് മുന്നിൽ കണ്ട അതേ പെണ്ണ് !
'ആര് പറഞ്ഞു ഈ വിഡ്ഢിത്തമൊക്കെ?' അവൾ ചുണ്ട് കൂർപ്പിച്ചു.
ആ സൗന്ദര്യത്തിനു മുന്നില് ശബ്ദം നഷ്ടപ്പെട്ടവനായി ഞാൻ...
'ഹരീ...' എന്റെ നെഞ്ചിലേക്ക് തലചായ്ച്ച് അവൾ വീണ്ടും വിളിച്ചു .
'ഉം...?' ഞാൻ മിഴികളടച്ച് ഒരു വിഭ്രാന്തിയിൽ അകപ്പെട്ട് പോയവനെ പോലെ മൂളി.
'എന്തുപറ്റി?' അവൾ എന്റെ കഴുത്തിന് കീഴിൽ മൂക്കിൻ തുമ്പുരസി.
'പേടിച്ചു..നിന്നെ കണ്ട്..' ഞാൻ പുഞ്ചിരിച്ചു .
'കറുത്തിരുണ്ട്.. ഉന്തിയ കോമ്പല്ല്.. തുറിച്ച മുലകൾ..പിന്നെ എന്തൊക്കെയാ..?' ഞാൻ ഊറിയ ചിരിയോടെ അവളെ ചുറ്റിപ്പിടിച്ചു.
അവളൊന്ന് നിശ്വസിച്ചു.
'അങ്ങനെയാണ് രൂപമെങ്കിൽ ഹരി പേടിക്കില്ലേ?'
ഞാനവളെ ഒന്നുകൂടി വരിഞ്ഞു മുറുക്കി .
'പേടിക്കില്ലേ?''അവൾ മുഖമുയർത്തി.
ഞാനവളുടെ നെറുകിൽ അമർത്തി ചുംബിച്ചു.
'ഇല്ല പെണ്ണേ..'
അവൾ പൊട്ടിച്ചിരിച്ചു .
'പിന്നേ...ബോധം ഉണ്ടായിട്ടുവേണ്ടേ പേടിക്കാൻ?!'
ഞാൻ സ്വയം ചിരിച്ചു ....നിനക്കെന്തറിയാം ഈ ഹരിയെ പറ്റി? പകൽ പോലും ആരും കയറാത്ത യക്ഷിക്കാവിൽ ഒരു രാത്രി മുഴുവൻ ചിലവഴിച്ചൊരു ചരിത്രമുണ്ട് ഹരിയ്ക്ക്.. കാവ് വെട്ടി വെളുപ്പിച്ചപ്പോഴും യക്ഷിയെ കുടിയേറ്റിയ കരിമ്പന വെട്ടാൻ അനുവദിയ്ക്കാതെ അതിൽ കെട്ടിപ്പിടിച്ചു കിടന്ന് സമരം ചെയ്ത ദിവസങ്ങൾ...
എന്റെ യക്ഷിക്കുട്ടീ... അന്ന് തോന്നാത്ത പേടി ഇന്നെന്തിന്?
'ഹരീ...' അവൾ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്..
'പറയ്.. നീയെന്തിനാ എന്നെ തേടി വന്നത് ?'
'യക്ഷി എന്തിനാ വരുന്നത് ? രക്തം കുടിക്കാൻ..!' അവൾ പൊട്ടിച്ചിരിച്ചു
'കുടിച്ചോളൂ..' ഞാൻ തല ഒരുവശത്തേയ്ക്ക് ചരിച്ചു പിടിച്ചു.
അവൾ എന്നിലേക്ക് പടർന്നു കയറി. കഴുത്തിൽ അമരുന്ന നനവാർന്ന അധരം..
നിർവൃതിയോടെ ഞാൻ മിഴികൾ ഇറുകെ അടച്ചു.
--------------------------------------------------
'നിനക്കെന്താ സുഖമില്ലേ ഹരിക്കുട്ടാ?' രാവിലെ ഉണർന്നെണീറ്റ് വന്ന എന്റെ കോലം കണ്ട് അമ്മ കിണറിനരുകിൽ നിന്ന് വിളിച്ചു ചോദിച്ചു .
ആ ചോദ്യം കാര്യമാക്കാതെ ഞാൻ പത്രവുമായി ഇറയത്തെ ചാരുകസേരയിലേക്ക് ചുരുണ്ടു.
പ്രാദേശികപേജിൽ വെണ്ടയ്ക്ക അക്ഷരത്തിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ പോകുന്ന വാർത്ത. എന്റെ രക്തം തിളച്ചു. നാട്ടിലെ ജലസ്രോതസ്സായിരുന്ന യക്ഷിക്കാവ് വെട്ടിത്തെളിച്ചിട്ടാണ് അതുവഴി അവന്റെയൊക്കെ അമ്മയുടെ ഒരു കുടിവെള്ള പദ്ധതി ! കാവ് നശിപ്പിക്കപ്പെടാതിരിക്കാൻ അങ്ങേയറ്റം പോരാടിയതാണ്.പക്ഷേ....
ഞാനടക്കമുള്ള സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയശേഷം അവർ എല്ലാം വെട്ടി വെളുപ്പിച്ചു. കരിമ്പനയിൽ വസിച്ചിരുന്ന യക്ഷിയെ തന്ത്രിമാർ ആവാഹിച്ച് കരിമ്പാറക്കാവിൽ കുടിയിരുത്തിയത്രേ!
അവൾക്കെങ്ങനെ അവിടെ അടങ്ങിയിരിക്കാനാകും? അതല്ലേ എന്നെ കണ്ട ഉടൻ ഇറങ്ങി കൂടെ പോന്നത്..
ഞാൻ അറിയാതെ പുഞ്ചിരിച്ചു .
'പനിയ്ക്കുന്നുണ്ടോ? മുഖത്തൊന്നും ഒരു രക്തപ്രസാദമില്ലല്ലോ ചെക്കാ?' അമ്മ അടുത്ത് വന്ന് നെറ്റിയില്‍ കൈവച്ചു.
'പനിയൊന്നുമില്ലെന്റെ സുമതിക്കൊച്ചേ..' അമ്മയുടെ താടി പിടിച്ചൊന്നു പുന്നരിച്ച് ഞാൻ മുറിയിലേക്ക് നടന്നു .
കണ്ണാടി കണ്ടപ്പോൾ ഞാൻ പെട്ടെന്ന് നിന്നു .
ഇനി യക്ഷിപ്പെണ്ണ് പണിപറ്റിച്ചോ?കഴുത്ത് തടവിക്കൊണ്ട് ഞാൻ സംശയത്തോടെ കണ്ണാടിയിലേക്ക് ചാഞ്ഞും ചരിഞ്ഞും നോക്കി . കോമ്പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ കാണുന്നുണ്ടോ?
കണ്ണാടിയില്‍ എനിക്ക് പകരം അവളുടെ മുഖം തെളിഞ്ഞു .
'എന്നെ പേടിയുണ്ട്..അല്ലേ?' വിഷാദം നിഴലിക്കുന്ന സ്വരം .ഞാൻ ആകെ വിളറിവെളുത്തു പോയി .
എനിക്ക് മറുപടി പറയാൻ അവസരം തരാതെ ഒരു മഞ്ഞു പാട പോലെ അവൾ മാഞ്ഞു.
രാത്രി അവളുടെ വരവിനായി ഞാൻ കാത്തിരുന്നു. മാപ്പ് പറയണം.സംശയത്തിന്റെ മുനയോടെ അവളെ നോക്കിയതിന്..
പക്ഷേ അവൾ വന്നില്ല .മുല്ലപ്പൂമണമില്ലാത്ത...നിഴലനക്കങ്ങളില്ലാത്ത.. അവളുടെ സാന്നിദ്ധ്യമില്ലാത്ത മൂന്ന് പകലിരവുകൾ!
ശരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.
എഴുത്തുമേശയിൽ വരച്ചിട്ട അവളുടെ ചിത്രം നോക്കിയിരുന്നപ്പോൾ സങ്കടം കൊണ്ട് എന്റെ തൊണ്ട വേദനിച്ചു.
'ന്റെ യക്ഷിക്കുട്ടീ..എവിടെയാ നീ?' അറിയാതെ ഒരുതുള്ളി കവിളിലൂടെ ചാലിട്ടൊഴുകി.
കാറ്റിന് മുല്ലപ്പൂമണം! എനിക്ക് കുളിർന്നു..
'അയ്യേ..ആങ്കുട്ട്യോള് കരയ്യോ?' കാറ്റ് കാതോരം വന്ന് കളിയാക്കിച്ചിരിച്ചു.
ഞാൻ മുഖം അമർത്തിത്തുടച്ച് കൈകൾ വിടർത്തിപ്പിടിച്ചു.
'വാ..' കാറ്റ് ശക്തിയിൽ വന്നെന്റെ മാറിൽ തലതല്ലി വീണു .
'എവിടെയാ നീ? മുന്നിലേക്ക് വാ..'എനിക്ക് ക്ഷമ കെട്ടു.
'ഇല്ല..ഞാൻ വരില്ല . ഹരി എന്നെ പേടിയ്ക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല ..' ചിലമ്പിച്ച സ്വരം .
എന്റെ നെഞ്ച് നീറി.
''ആര് പറഞ്ഞു നിന്നെ എനിക്ക് പേടിയാണെന്ന്? കാണാതെ എത്ര സങ്കടപ്പെട്ടു ഞാൻ..ഒന്നു വാ പൊന്നേ.. ഒരു തവണ കണ്ടോട്ടെ..' യാചിക്കുകയായിരുന്നു.
'ഇല്ല ഹരി..ഇനി എന്നെ കാണേണ്ട..ഹരി കാണാൻ ആഗ്രഹിക്കുന്ന ആ സുന്ദരരൂപം ഹരിയുടെ ഭാവനയാണ്.അതിലൂടെ സഞ്ചരിക്കുകയായിരുന്നൂ ഞാനും.. ഇന്ന് കറുത്ത പക്ഷം. കരിമ്പാറക്കാവിലെ ഉഗ്രസ്വരൂപിണി ദേവി എന്നെ പുറത്താക്കി കഴിഞ്ഞു . യക്ഷിക്കാവും കുടിയിരിക്കാൻ ശിലയുമില്ലാതെ ഭീകരരൂപിണിയായി അലഞ്ഞു തിരിയാനാണ് എന്റെ നിയോഗം . '
അവളുടെ വാക്കുകൾ ശരങ്ങൾ പോലെ എന്റെ നെഞ്ചിൽ തുളച്ചു കയറി.
'എല്ലാം സഹിക്കാം ഹരീ..പക്ഷേ നീ പോലും എന്നെ ഭയക്കുന്നു എന്നത് മാത്രം എനിയ്ക്കൊരിക്കലും സഹിക്കാൻ പറ്റിയില്ല ..' അന്തരീക്ഷം ഒരു വിതുമ്പലിൽ വീർപ്പുമുട്ടി നിന്നു.
എനിക്ക് ചങ്ക് പൊട്ടുന്ന വേദന തോന്നി .
'മുന്നിലേക്ക് വാ...' കരയുന്നത് പോലെയാണ് ഞാൻ അപേക്ഷിച്ചത്.
ജനാലക്കമ്പി പിടിച്ച് പുറത്തെ ഇരുളിലേക്ക് നോക്കി അവൾ!
പാഞ്ഞു ചെന്ന് അവളെ പിന്നിലൂടെ ഗാഢം പുണരുമ്പോൾ ഞാൻ കരയുന്നുണ്ടായിരുന്നു.
ശിലപോലെ നിന്ന അവളെ ബലമായി പിടിച്ചു തിരിച്ച് ആ മുഖം കൈകളിൽ കോരിയെടുക്കുമ്പോൾ അറിയാതെ ഞാൻ നടുങ്ങിപ്പോയി..!
കാളിമ ബാധിച്ച ചന്ദ്രബിംബം പോലെ ...
ചുവപ്പ് പടരുന്ന മിഴികളിൽ കനൽത്തുള്ളി പോലെ കണ്ണീർ ഓളം വെട്ടി.
'പേടിയാകുന്നുണ്ടല്ലേ ഹരീ?' അവൾ ഗദ്ഗദപ്പെട്ടു.
'ഇല്ല പൊന്നേ..!' ഞാനവളുടെ നെറുകിൽ അമർത്തി ചുംബിച്ചു.
ജട കെട്ടിയ മുടിയിലും കറുത്ത കവിളുകളിലും തലോടി. ചുട്ടുപഴുത്ത അധരത്തിൽ പ്രണയത്തോടെ ചുണ്ടമർത്തി..
രാത്രി കറുത്തിരുണ്ടു..അവളും.
ജടയഴിച്ചിട്ട് കോമ്പല്ലുകൾ ഉന്തിച്ച് തുറിച്ച മുലകളും വലിയ അരക്കെട്ടുമുള്ള പൂർണ്ണനഗ്ന സ്വരൂപമായി അവളെന്റെ കയ്യിൽ വാടിത്തളർന്ന് കിടന്നു.
വെട്ടിത്തെളിച്ച യക്ഷിക്കാവിൽ അവളെയും കൊണ്ട് ഞാൻ ചെന്നു കയറുമ്പോൾ വെട്ടി മുറിച്ച കരിമ്പനച്ചോട്ടിൽ നിന്ന് ആദ്യത്തെ മുളപൊട്ടി.
യക്ഷിത്തറയിൽ അവളെ ഇരുത്തി ഇഷ്ടത്തോടെ ഞാനാ മടിയിൽ തല വച്ചു കിടന്നു. ഇരുട്ടിന് കനം വയ്ക്കുമ്പോൾ ചുറ്റും വള്ളികൾ പൊട്ടി മുളയ്ക്കുന്നതും തമ്മിൽ പിണയുന്നതും ഞങ്ങളറിഞ്ഞു. രണ്ട് വള്ളികളായി മാറാനും പരസ്പരം ചുറ്റിപ്പിണയാനും ഞങ്ങൾ മത്സരിച്ചു. രാത്രിയുടെ ഏഴാം യാമത്തിൽ അവളിലേക്കുള്ള അവസാന വാതിലും തുറക്കുകയായിരുന്നൂ ഞാൻ...
----------------------------
കുരവയും ചെണ്ടമേളവും ഉയരുന്നുണ്ട്. യക്ഷിക്കാവിന്റെ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും തകൃതിയായി നടക്കുന്നു.കാവിനപ്പുറം ഇടവഴിയിൽ നിന്ന് ഞാൻ അകത്തേക്ക് നോക്കി ഒന്നു നെടുവീർപ്പിട്ടു. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ പൊട്ടിമുളച്ച കരിമ്പനച്ചോട്ടിൽ കരിമ്പാറക്കാവിലെ ശ്രീകോവിലിൽ ആവാഹിച്ചു വച്ചിരുന്ന യക്ഷിശില പ്രത്യക്ഷപ്പെട്ടത്രേ!
നാട്ടുകാർ സംഘടിച്ച് കാവ് സംരക്ഷണസമിതി രൂപീകരിച്ചു .അവിടെ പുനപ്രതിഷ്ഠ നടന്നത് എത്ര പെട്ടെന്നാണ്!
ശില എങ്ങനെ അവിടെ എത്തി എന്നത് എനിക്ക് മാത്രം അറിയാവുന്ന രഹസ്യം ..
എന്റെ യക്ഷിക്കുട്ടീ...എല്ലാം നിനക്കു വേണ്ടി.. ഒരിക്കലും നീയിനി എന്നെത്തേടി വരില്ലെന്നറിഞ്ഞിട്ടും അറിയാതെ തിരയുന്നുണ്ട്,ഓരോ കാറ്റിലും മുല്ലപ്പൂമണം..
കണ്ണുകൾ നിറയുന്നതെന്തിനോ... തിരികെ നടന്നപ്പോൾ അടരാൻ തുനിഞ്ഞൊരുതുള്ളിയെ കാറ്റ് നക്കിയെടുത്തു.
ഞാൻ പുഞ്ചിരിച്ചു .ആക്കുട്ട്യോള് കരയാൻ പാടില്ല..

Post a Comment

Thanks from your support

Previous Next

نموذج الاتصال