മാപ്പ്
പതിവിലും നേരത്തെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ കിടപ്പുണ്ട്, എനിക്ക് പോകേണ്ട ദിശയിൽ തന്നെ. കൂടുതലൊന്നും ആലോചിക്കാതെ ഉള്ളിൽ കയറി. തിരക്കു കുറവാണ്. ഒട്ടുമിക്ക സീറ്റുകളും കാലി. ഇതേതോ സ്പെഷ്യൽ ട്രെയിനോ നേരം തെറ്റി വന്ന വണ്ടിയോ ആവാം.
ഒരു നോർത്തിന്ത്യൻ സുന്ദരിയാണ് അഭിമുഖമായി ഇരുന്നിരുന്നത്. മുകളിലെ തട്ടിൽ തിരിഞ്ഞുകിടന്നുറങ്ങുന്ന അൽപ്പം പ്രായം ചെന്ന സ്ത്രീ ഇവളുടെ ബന്ധുവോ സുഹൃത്തോ ആയിരുന്നിരിക്കണം. രണ്ടു പേർക്കും ഒരേ ഡ്രസ് കോഡ്.
ഉള്ളിൽ ആളുണ്ടോ ഇല്ലയോ എന്ന പരിഭവമൊന്നും പ്രകടിപ്പിക്കാതെ ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.
സാധാരണയായി കേരളീയരല്ലാത്ത ആൺ യാത്രക്കാരിൽ കണ്ടുവരുന്ന മൊബൈൽ ഫോണിന്റെ ലൗഡ് സ്പീക്കറിലൂടെ പാട്ടുകേൾക്കുന്ന/ കേൾപ്പിക്കുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുകയായിരുന്നു അവളപ്പോൾ .
സ്പീക്കർ ഫുൾ വോളിയത്തിലാണ്. എന്റെ ചെവിയിൽ തിരുകിയിരുന്ന ഹെഡ്ഫോൺ ഊരി ഞാനെന്റെ മൊബൈലിലെ പാട്ട് ഓഫ് ചെയ്തു ബാഗിലിട്ടു.
ഇനി ഞാനും അവളുടെ പാട്ട് ആസ്വദിക്കുമല്ലോ എന്നതിനാലാണോ എന്തോ അവൾ എന്നോടൊന്നു ചിരിക്കാൻ ശ്രമിച്ചു.
ഞാനതിനൊരു മറുപടി ചിരി നൽകിയതിനുശേഷം ജനലിനരികിലേക്ക് അൽപ്പം കൂടി ചേർന്നിരുന്നു.
ട്രെയിനിന്റെ 'ട. ഡ. ട്ട. ഢ' ശബ്ദത്തെ തോൽപ്പിച്ചുകൊണ്ട് അവളുടെ മൊബൈലിലെ സംഗീതം ചെവിയിൽ അടിച്ചുകയറുന്നുണ്ടായിരുന്നു.
ശബ്ദത്തിന്റെ തീവ്രതവെച്ചു കണക്കു കൂട്ടിയാൽ ചൈനാ സെറ്റാവാനാവാണ് സാധ്യത.
പാട്ടിനൊപ്പം അവളും ചെറുതായി മൂളുന്നുണ്ട്;താളമിടുന്നുണ്ട്.
പതിമൂന്ന് സെക്കന്റിന്റെ ആനുകൂല്യം പോലും മുതലാക്കാതെ ഇരുമ്പുകമ്പി അഴികൾക്കുള്ളിലൂടെ ഞാൻ പുറത്തേക്ക് നോക്കി. ട്രെയിനിനേക്കാൾ വേഗതയിൽ പിന്നിലേക്കോടി മറയുന്ന കാഴ്ചകൾ.
...
" .. ആപ് കേരള ആണോ"
ഒരു പാട്ടു കഴിഞ്ഞ ഗ്യാപ്പിൽ അവളെന്നോടു ചോദിച്ചു.
ഞാൻ തലയാട്ടി.
'ജോസപ്പേ ...അപ്പോ കുട്ടിക്ക് മലയാളം അറിയാം'
ജനലിനുള്ളിലൂടെ പതിക്കുന്ന അസ്തമയ സൂര്യന്റെ വെളിച്ചം ഒതുക്കമില്ലാതെ പാറിപ്പറക്കുന്ന അവളുടെ മുടിയിഴകളെ സ്വർണ്ണനൂലുകളാക്കുകയും അവളുടെ മുഖകാന്തി കൂടുതൽ ശോഭയുള്ളതാക്കിതീർക്കുകയും ചെയ്തിരുന്നു.
ഞാൻ സ്ഥിരീകരിച്ചു; ഇവളൊരു സുന്ദരി തന്നെ.
മൊബൈലിൽ നിന്നും ഒരു നോർത്തിന്ത്യൻ പ്രണയ ഗാനം ആരംഭിച്ചു കഴിഞ്ഞിരുന്നു.. അത് ഹിന്ദിയല്ലെന്നു തോന്നി. ബംഗാളിയോ മറ്റോ ആയിരുന്നിരിക്കണം. ധിൽ, പ്യാർ, ഇഷ്ക്, മൊഹബത്ത് എന്നീ സ്ഥിരം വാക്കുകളൊന്നും ആ പാട്ടിൽ ഇല്ല.
" ഹിന്ദി സോംഗ് ഇഷ്റ്റമോ?"
ആരോടാണ്?.. എന്നോട് തന്ന്യാണ്.
" ഉം കേൾക്കാറുണ്ട്.. "
സാധാരണ സ്ത്രീകൾ, അത് നോർത്തോ സൗത്തോ ആകട്ടെ, അപരിചിതരോട് ഇങ്ങോട്ട് കയറി ചുമ്മാ സംസാരിക്കുന്നത് എന്റെ അനുഭവത്തിലില്ല. ഇവർ വേറെ ലെവലാണെന്നു തോന്നുന്നു.
ഞാനെന്തിന് ഇനി വെയിറ്റിട്ടിരിക്കണം?
പുറത്തെ കാഴ്ചകൾക്കൊന്നും ഒരു പുതുമയില്ല. ഒരു സീസൺ ടിക്കറ്റ് യാത്രക്കാരന് പുറത്തേ കാഴ്ച്ചകളിൽ എന്ത് പുതുമ ? നിത്യവും രണ്ടു നേരം വീതം കാണുന്ന അതേ പാടങ്ങളും തെങ്ങുകളും അടഞ്ഞുകിടക്കുന്ന റെയിൽവേ ക്രോസുകളും തന്നെ.
എന്തെങ്കിലും മിണ്ടിയും പറഞ്ഞുമാവാം ഇനിയുള്ള യാത്ര.
"നിങ്ങളെങ്ങോട്ടാണ് ?" ഞാനരംഭിച്ചു.
" ...ക്യാ?"
ത്രഡ് ചെയ്ത് ഷെയ്പ്പാക്കിയ കട്ടിയുള്ള പുരികങ്ങൾ രണ്ടും ഉയർത്തുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
" കിധർ? എവിടെയ്ക്കാണ് പോകുന്നതെന്ന്?"
" ...കൊച്ചിൻ "
എന്റെ കൈമുദ്ര ശ്രദ്ധിച്ചുകൊണ്ട് അവൾ മറുപടി എളുപ്പമാക്കി.
ഉം .. ഇവളുടെ ഈ മൊബൈൽ ഗാനങ്ങൾ ഞാൻ കൂടുതൽ നേരം സഹിക്കേണ്ടിയിരിക്കുന്നു.
മാറി ഇരിക്കാനാണെങ്കിൽ തോന്നുന്നുമില്ല.
"നിങ്കൾ ബഹുത്ത് എന്ത് സോംഗാണ് കേട്ടത് ?"
മലയാളം ഒപ്പിച്ചൊപ്പിച്ചാണ് ഇവൾ പറയുന്നത്. എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. നല്ല ശബ്ദം.
" അങ്ങനെയൊന്നുമില്ല, എല്ലാതും കേൾക്കും. മെയിനായി ഹിന്ദി, തമിൾ, ഇംഗ്ലീഷ്, മലയാളം...''
ഞാൻ പറഞ്ഞത് അവൾക്ക് കൃത്യമായി മനസിലാകാത്തതു പോലായിരുന്നു മുഖഭാവം. ഒരു പക്ഷേ അവൾ ഉദ്ദേശിച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നിരിക്കില്ല എന്റേത്.
എങ്കിലും പുഞ്ചിരിച്ചുകൊണ്ട് അവൾ തലയാട്ടി.
...
ഹിന്ദിയിൽ പറഞ്ഞാൽ എനിക്ക് മനസ്സിലാകുമെന്ന് പറഞ്ഞിട്ടും (കുറച്ച് മനസിലാകും, സത്യം. ) പറയുന്നത് അബദ്ധമാണെന്ന് അറിഞ്ഞിട്ടും അവൾ സംസാരത്തിനിടയിൽ മലയാളം വാക്കുകൾ പരമാവധി കുത്തിനിറച്ചു.
ഒന്നുരണ്ടു മാസത്തിനുള്ളിൽ തെറ്റില്ലാതെ മലയാളം പറയാനുള്ള പ്രയത്നത്തിലാണത്രേ.
'നടന്നതു തന്നെ.'
...
കൂടുതൽ കൂടുതൽ മലയാളത്തിൽ സംസാരിക്കാൻ അവളെന്നോട് ആവശ്യപ്പെട്ടിരിന്നു.
ഒട്ടും മനസിലാക്കാൻ കഴിയാത്ത മലയാളം വാക്കുകളുടെ അർത്ഥം എനിക്കറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പറഞ്ഞൊപ്പിച്ച് അഭിമാനത്തോടെ ഞാനങ്ങനെ ഞെളിഞ്ഞിരുന്നു.
സംസാരത്തിനിടയിൽ ലിപ്സ്റ്റിക് ഇടാത്ത ചുവന്ന ചുണ്ടുകൾ നാവുകൊണ്ട് ഇടയ്ക്കിടെ അവൾ നനയ്ക്കുന്നുണ്ട്.
⏬⏬⏬⏬⏬⏬⏬⏬⏬⏬⏬⏬
മലയാളം വാക്കുകൾ കിട്ടാത്തപ്പോഴും അബദ്ധങ്ങൾ പറയുമ്പോഴുമുള്ള അവളുടെ ചമ്മിയ ചിരിക്കുമുണ്ടൊരു ചന്തം.
ശരിക്കും ഇവളെ കണ്ടാൽ ഹിന്ദി നടി പ്രീതീ സിന്റയുടെ ഛായയാണ്. ഞാനത് സംസാരത്തിനിടയിൽ തുറന്നുപറയുകയും ചെയ്തു.
'ഓ..ഇത്തരം കമന്റുകൾ താൻ കുറേ കേട്ടിട്ടുണ്ടെ'ന്ന ഭാവത്തിൽ അവൾ ഒരു ചിരി ചിരിച്ചു; നുണക്കുഴികൾ വിരിയിച്ചു കൊണ്ടുതന്നെ.
അശ്ചര്യകരം എന്താണെന്നു വച്ചാൽ പേര് ചോദിച്ചപ്പോൾ 'പ്രീതി' എന്നു തന്നെയാണ് അവൾ മറുപടി നൽകിയത്.
" ഹിന്ദി പിക്ചർ കാണുനു..ണ്ടോ?"
"പിന്നേ... ഒട്ടുമിക്ക ഹിന്ദി സിനിമകളും "
"എന്ത് ഹീറോ ഇഷ്റ്റം?"
" അങ്ങനെയൊന്നും ഇല്ല. എല്ലാരേയും ഇഷ്ടാണ്. "
"കൂടുഥല് ഇഷ്റ്റം?"
" ഷാറൂഖ്.. ഷാറൂഖ് ഖാൻ "
"വോവ് നൈസ്.
നാൻ കൂടെ ഇഷ്റ്റം ഷാറൂഖ്.. കിങ് ഖാൻ.
ബഹുത്ത് ഇഷ്റ്റം.
മെ ഉസ്ക്കാ ഫാൻ ആണ്"
...
കൊച്ചിയിൽ ജോലി കിട്ടിയിട്ട് മാസങ്ങളായെങ്കിലും മലയാളം പഠിക്കാനുള്ള സാഹചര്യമില്ലാ പോലും. ഓഫീസിലെല്ലാവരും ഇംഗ്ലീഷിലാണത്രേ സംസാരം. ലീവു കഴിഞ്ഞു നാട്ടിൽ നിന്നും വരുന്ന വഴിയാണ്.
അവളോടുള്ള എന്റെ ചോദ്യങ്ങളിൽ ഭൂരിഭാഗവും സിനിമാലോകത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
മലയാള സിനിമകളൊന്നും അവളധികം കണ്ടിട്ടല്ലത്രേ. ഭാഷ തന്നെയാണ് പ്രധാന പ്രശ്നം. എങ്കിലും ഹിന്ദി ചാനലുകളിൽ ഡബ് ചെയ്ത് വരുന്ന സൗത്തിന്ത്യൻ മൂവികൾ കണാറുണ്ടത്രേ.
നമ്മൾ മലയാളികൾ ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴുമൊക്കെ ഇറങ്ങുന്ന സിനിമകൾ അതേ ഭാഷയിൽതന്നെ തീയേറ്ററിൽ പോയി ആവേശത്തോടെ കാണാറുണ്ടെന്ന കാര്യം കൂടി കേട്ടപ്പോൾ അവൾക്ക് മലയാളികളോടുള്ള ആശ്ചര്യം വർദ്ധിച്ചു.
കിട്ടിയ സമയത്തിനുള്ളിൽ കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചും ഞാൻ മാക്സിമം ടോപ്പാക്കി.
സംസാരങ്ങൾക്കിടയിലെപ്പോഴോ അവളുടെ മൊബൈൽ സംഗീതം നിലച്ചിരുന്നു.
" മലയാളം പാട്ടുകൾ കേട്ടിട്ടുണ്ടോ?"
ഉണ്ടെന്നായിരുന്നു അവളുടെ മറുപടി.
അവൾക്ക് ഏറെ ഇഷ്പ്പെട്ട ഒരു പാട്ടുണ്ടത്രേ,
അതിലെ മലയാളം വരികളുടെ അർത്ഥമൊന്നു വിവരിച്ചു തരാൻ അവളെന്നോട് കെഞ്ചി.
അതൊക്കെ എനിക്ക് നിഷ്പ്രയാസം കഴിയുമെന്ന് ഞാനവളെ ധരിപ്പിച്ചു.
പത്താംതരം വരെ മലയാളം മീഡിയത്തിലാണ് പഠിച്ചതെന്നും പോരാത്തതിന് ഡിഗ്രിക്ക് മലയാളം തന്നെയായിരുന്നു സെക്കന്റ് ലാംഗ്വേജായി എടുത്തത് എന്ന് കൂടി ഞാൻ കൂട്ടിച്ചേർത്തു, ഒരു ഭംഗിക്ക്.
ഇതിനിടയിൽ ആ സുന്ദരി മൊബൈൽ പ്ലേ ലിസ്റ്റിൽനിന്നും അവളുടെ ഫേവറിറ്റ് ഗാനം തപ്പിയെടുത്ത് അതിലെ മലയാളം ഭാഗം കൃത്യമായി പ്ലേ ചെയ്തു.
" ...പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ..
മുന്തിരി മുത്തൊളി ചിന്തിക്കോ..
മഞ്ചണിവർണ്ണ ചുന്തരിവാവേ,
താങ്കിണ്ണക്ക തകതിമിയാടും
തങ്കനിലാവേ ഹൊയ്... "
എ ആർ റഹ്മാൻ സംഗീതം.
ദിൽ സേ യിലെ ജിയാ ചലേ.. ജാൻ ചലേ..
എന്റെ ജാൻ പോയി!
വണ്ടി പെട്ടന്ന് സ്ലോ ആയതു പോലെ. അത് പതുക്കെ ഏതോ ഒരു സ്റ്റേഷനിൽ വന്നു നിൽക്കാൻ ഒരുങ്ങുകയാണ്.
യാത്ര പോലും പറയാതെ ഞാനാ വണ്ടിയിൽ നിന്നും ധൃതിയിൽ ബാഗുമെടുത്ത് പുറത്തിറങ്ങി.
ട്രെയിൻ കൂകി വിളിച്ചു; പതിവിലും ഉച്ചത്തിൽ.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ആളുകളുടെ മുന്നിൽവെച്ച് നാണം കെടുത്തി, ടി.ടി.ഇ യും പോലീസും ചേർന്ന് ഇറക്കിവിട്ടവനെപ്പോലെ ഞാനാ പ്ലാറ്റ്ഫോമിൽ അങ്ങനെ നിന്നു,
എന്റെ നെഞ്ചിലേക്ക് തുടരെ തുടരെ കൂകി വിളിച്ചു കൊണ്ട് വണ്ടി വീണ്ടും മെല്ലെ നീങ്ങി തുടങ്ങുകയാണ്.
മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് ഞാൻ ചാടി കയറി.
എന്തെഴുതണം എന്നറിയില്ല, അത്തരമൊരവസ്ഥയിലായ ഞാൻ ഹെഡ്ഫോൺ ചെവിയിൽ തിരുകി മൊബൈലിലെ റേഡിയോ ഓൺ ചെയ്തു.
"രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ…
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ…"
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….
ലാലേട്ടൻ ആടി തകർത്ത അഭിമന്യുവിലെ ഗാനം.
എന്താണീ രാമായണ കാറ്റ്? ഏതാണീ നീലാംബരിക്കാറ്റ് ?
ട.ഡ.ട്ട ഢ.... ട.ഡ.ട്ട.ഢ.. ട.ഡ.ട്ട. ഢ
ട്രെയിനിന്റെ കമ്പാർട്ടുമെന്റുകൾപോലെ ഒന്നിനു പിറകിൽ ഒന്നായി ഒരുപിടി മലയാള ചലച്ചിത്രഗാനങ്ങൾ മനസിലേക്ക് ഇടിച്ചു കയറി വന്നു.
പലതിന്റേയും വരികളുടെ അർത്ഥം മനസിലാക്കിയെടുക്കാൻ മലയാളിയായി അഭിമാനിക്കുന്ന എനിക്ക് കഴിയുന്നില്ലെന്ന സത്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു.
ഇല്ല.
പ്രിയ സുന്ദരീ...എനിക്ക് മലയാളം അറിയില്ല.
മാപ്പ്.
